Psalms 116

1യഹോവ എന്റെ പ്രാൎത്ഥനയും യാചനകളും കേട്ടതുകൊണ്ടു
ഞാൻ അവനെ സ്നേഹിക്കുന്നു.
2അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു
ഞാൻ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും
3മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു;
ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു.
4അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ
എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.
5യഹോവ കൃപയും നീതിയും ഉള്ളവൻ;
നമ്മുടെ ദൈവം കരുണയുള്ളവൻ തന്നേ.
6യഹോവ അല്പബുദ്ധികളെ പാലിക്കുന്നു;
ഞാൻ എളിമപ്പെട്ടു, അവൻ എന്നെ രക്ഷിച്ചു.
7എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക;
യഹോവ നിനക്കു ഉപകാരം ചെയ്തിരിക്കുന്നു.
8നീ എന്റെ പ്രാണനെ മരണത്തിൽനിന്നും
എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും
എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.
9ഞാൻ ജീവനുള്ളവരുടെ ദേശത്തു
യഹോവയുടെ മുമ്പാകെ നടക്കും.
10ഞാൻ വലിയ കഷ്ടതയിൽ ആയി
എന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു.
11സകലമനുഷ്യരും ഭോഷ്കുപറയുന്നു
എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു.
12യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങൾക്കും
ഞാൻ അവന്നു എന്തു പകരം കൊടുക്കും?
13ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
14യഹോവെക്കു ഞാൻ എന്റെ നേൎച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും.
15തന്റെ ഭക്തന്മാരുടെ മരണം
യഹോവെക്കു വിലയേറിയതാകുന്നു.
16യഹോവേ, ഞാൻ നിന്റെ ദാസൻ ആകുന്നു;
നിന്റെ ദാസനും നിന്റെ ദാസിയുടെ മകനും തന്നേ;
നീ എന്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു.
17ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു
യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
18യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും
യെരൂശലേമേ, നിന്റെ നടുവിലും
19ഞാൻ യഹോവെക്കു എന്റെ നേൎച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും.
യഹോവയെ സ്തുതിപ്പിൻ.
Copyright information for Mal1910